
പ്രതിപക്ഷ നേതാവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരന്തരം ഉയർത്തുന്നുണ്ടെന്നും എ വിജയരാഘവൻ മലപ്പുറത്ത് പറഞ്ഞു
മലപ്പുറം: വിശ്വാസ്യതയില്ലാത്ത രേഖകള്‍ ഹാജരാക്കുന്നത് ചെന്നിത്തലയുടെ കൈത്തൊഴിലാണെന്ന് എ വിജയരാഘവൻ. ഒരു കടലാസെടുത്ത് ഹാജരാക്കുക എന്നത് പ്രതിപക്ഷ നേതാവിന്‍റെ കൈത്തൊഴിലാണ്. അതിന് വിശ്വാസ്യത വേണമെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമില്ല. പ്രതിപക്ഷ നേതാവും മാധ്യമങ്ങളും അടിസ്ഥാന രഹിതമായ ആരോപണങ്ങൾ നിരന്തരം ഉയർത്തുന്നുണ്ട്. പണ്ട് ഉമ്മൻചാണ്ടിയും കുഞ്ഞാലിക്കുട്ടിയും ജിം സംഘടിപ്പിച്ച സമയത്ത് എത്ര എംഒയു ആണ് ഒപ്പിട്ടതെന്നും അദ്ദേഹം ചോദിച്ചു.
ജനങ്ങൾ ഇതെല്ലാം കാണുന്നുണ്ട്. വ്യാജ ആരോപണങ്ങളും വാർത്തകളും പടച്ചുവിട്ട ശേഷം കേസ് കൊടുക്കാൻ പറയുന്ന തന്ത്രം ഈ നാട്ടിൽ ചെലവാകില്ല. ആഴക്കടല്‍ മത്സ്യബന്ധന വിഷയത്തില്‍ മുഖ്യമന്ത്രി അഭിപ്രായം വ്യക്തമാക്കിയതാണ്. മന്ത്രിമാരെ പലരും കാണാൻ വരും. പലരും ഫോട്ടോയും എടുക്കും. മത്സ്യതൊഴിലാളികളുടെ കാര്യങ്ങൾ ചെയ്യുന്നതിൽ സിപിഎമ്മിന് കൃത്യമായ നയമുണ്ട്. അത് കടപ്പുറത്തു ചെന്നാൽ കാണാമെന്നും വിജയരാഘവൻ പറഞ്ഞു.
വിദേശ ട്രോളറുകള്‍ക്കോ തദ്ദേശീയ കോര്‍പറേറ്റ് ട്രോളറുകള്‍ക്കോ ആഴക്കടല്‍ മത്സ്യബന്ധനം നടത്താതിരിക്കാനാണ് വലിയ സമ്മര്‍ദ്ദം ഈ സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ ചെലുത്തിയത്. ഈ അനുവാദം കൊടുത്തത് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്താണ്. കേന്ദ്രം അനുവാദം പിന്‍വലിക്കണം എന്നാണ് കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. നിയമവിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കാര്യങ്ങൾ ഈ സർക്കാർ ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
ഭൂമിക്കച്ചവടക്കാരുടെ താൽപര്യം ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത എൽഡിഎഫും സർക്കാരും പുലർത്തുണ്ട്. തെറ്റായ ഒരു പ്രവർത്തനവും ഇടത് സർക്കാർ ചെയ്യില്ല. ഭരണം അവസാനിക്കുന്ന സന്ദർഭത്തിൽ പ്രതിപക്ഷം ആരോപണങ്ങൾ ഉന്നയിക്കുന്നത് സാധാരണമാണ്. ആയ്യായിരവും പതിനായിരവും കോടിയുടെ ആരോപണങ്ങളാവും ഉന്നയിക്കുക. കോടികൾക്ക് വിലയില്ലെന്ന് മനസിലാകുന്നത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണെന്നും വിജയരാഘവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.